മകള്‍ക്ക്, മകനും

Sunday, August 12, 2007

ഐ ഡു നോട്ട് മമ്മേടേ ചക്കരമുത്ത്

ഹാനയുടെ ജീവിതത്തിലിപ്പോള്‍ ‘ഐ ഡു നോട്ടി’ന്റെ സീസണാണ്. എന്തു പറഞ്ഞാലും ഹാനയുടെ മറുപടി ആരംഭിക്കുന്നതൊരു ‘ഐ ഡു നോട്ടി‘ലായിരിക്കും.

"മോളേ, എന്താ ഇതുവരെ ബ്രഷ് ചെയ്യാത്തേ..? ബ്രഷ് ചെയ്യാന്‍ വന്നേ”

“ഐ ഡു നോട്ട് വാണ്ട് റ്റു ബ്രഷ് മൈ റ്റീത്ത്”

“ഹാനാ, ഗ്രേയ്പ്സ് എടുക്കട്ടേടാ കഴിക്കാന്‍” ?

“ ഐ ഡു നോട്ട് ലൈക് ഗ്രേയ്പ്സ്”

"ഹാനാ, രാത്രി ആയല്ലോ, ഇനി റ്റോയ്സും ബുക്സും ഒക്കെ പെറുക്കി വച്ചേ”

“ ഐ ഡു നോട്ട് വാണ്ട് റ്റു ടൂ ക്ലീനപ്പ് “

‘കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ലാ’ന്നു പറയുന്ന പോലെ, വെര്‍തെ ഈ പറച്ചിലു മാത്രമേയുള്ളൂ.. ബുക്സൊക്കെ അടുക്കി ഷെല്‍ഫില്‍ വച്ചു കൊണ്ടാവും മിക്കവാറും ഈ വീരസ്യം പറച്ചില്‍.

“നല്ല കുട്ടികള്‍ റ്റോയ് ഷെയറു ചെയ്യണംന്നു പറഞ്ഞിട്ടില്ലേ ? മ്മടെ ഹാരിമോനല്ലേടാ, അവനു കൊടുത്തേ അതു കുറച്ചു നേരം”

“ഐ ഡു നോട്ട് ഷെയര്‍ റ്റോയ്സ് വിത്ത് ഹാരിക്കുട്ടന്‍” എന്നു പറഞ്ഞുകൊണ്ടു “ചേച്ചീടെ കുട്ടോ.. ഇന്നാ മോനേ. ചേച്ചി ഷെയറു ചെയ്യുവാട്ടോ” എന്നു പറഞ്ഞ് ഹാരിക്കു കൊടുക്കുവേം ചെയ്യും.

“ ഇതിത്ര നേരമായിട്ടും കഴിച്ചു തീര്‍ത്തില്ലേ, അമ്മ കോരിത്തരട്ടേ “ ?

“ ഐ ഡു നോട്ട് ലൈക് മമ്മാ കോരീത്തരാ “ , എന്നു പറഞ്ഞിട്ടു 2 മിനിറ്റിനകം, “ഒന്നു കോരിത്തരോ,മമ്മാ” എന്നു ചോദിക്കും.

മുറി ഇംഗ്ലീഷും മുറി മലയാളവും വച്ചുള്ള ഈ നിഷേധത്തരം പറച്ചില്‍, ആദ്യമൊക്കെ ഇത്തിരി സങ്കടപ്പെടുത്തിയെങ്കിലും, ഇപ്പോ ഇതൊരു കോമഡിയാണു വീട്ടില്‍.

“ഇത്രേമടുത്തിരുന്നാണോ റ്റി വി കാണാന്‍ ഹാനക്കുട്ടിയോടു പറഞ്ഞിരിക്കണത് ? പപ്പാ ഓഫ് ചെയ്യാന്‍ പോവാട്ടോ. ചെയറില്‍ പോയിരുന്നേ “.
“ഐ ഡു നോട്ട് സിറ്റ് ഓണ്‍ ചെയര്‍”

പണ്ടൊക്കെ ആയിരുന്നെങ്കില്‍, “അയ്യോ ന്റെ കുഞ്ഞു കൈവിട്ടു പോയേ” എന്നു ഞാന്‍ ചങ്കിനിട്ടിടിച്ചു നിലവിളിച്ചേനേ. “ഇവളുടെ ഈ പന്ന സ്വഭാവം ഒന്നു മാറ്റിത്തന്നാല്‍ മലയാറ്റൂര്‍ മല കേറിയേക്കാമേ” എന്നു തോമാസ്ലീഹായെ സോപ്പിട്ടേനേ. പണ്ടു ഹാന ഇതുപോലെ, “ഹാനാ . അടി അടി.. ” എന്നു നമ്മള്‍ പറഞു തീരുന്നതിനു മുന്‍പൊരെണ്ണം നമുക്കിട്ടു പൊട്ടിച്ചിരുന്ന സമയത്തും, പിന്നെ ഓടിനടന്നെല്ലാവരേം കടിച്ച കാലത്തും ഞാനെത്രയോ വട്ടം നോവേനയെത്തിച്ചു. റ്റോയ്‌ലറ്റ് സീറ്റിലിരിക്കാന്‍ മടി കാണിച്ചു കരഞ്ഞപ്പോഴും, മുടി കെട്ടാന്‍ വിളിക്കുമ്പോള്‍ സാംസണെ പോലെ മുടിയിലാണവളുടെ ജീവനെന്ന മാതിരി കാറിപ്പൊളിച്ചിരുന്ന കാലത്തും, ചുമ്മാ പതം പറഞ്ഞു കരഞ്ഞ പൊട്ടത്തിയാണു ഞാന്‍.

ഇന്നു പക്ഷേ എനിക്കറിയാം, ഒക്കെ വളര്‍ച്ചയുടെ ഓരോരോ ഘട്ടങ്ങളാണ്. ഒക്കെ കഴിഞ്ഞല്ലേ നമ്മളും വന്നത് ? ഒരു മൂവി, “ഇന്നിത്രയും കണ്ടാല്‍ മതി, നാളെ ബാക്കി കാണാം”, എന്നെങ്ങാന്‍ പറഞ്ഞോഫ് ചെയ്താല്‍, അന്നു മുഴുവന്‍ കരഞ്ഞിട്ടുണ്ടു ഞാന്‍. ഇന്നിപ്പോ, വെര്‍തെ എത്ര മൂവി ഇരുന്നാലും കാണാനേ തോന്നാറില്ല.

“ഹാനാ, ഗുഡ് ഗേള്‍സിങ്ങനെ പറയൂല്ലാട്ടോ. ഹാനക്കു നല്ല കുട്ടിയാവണ്ടേ ? അപ്പോ പപ്പയോടും മമ്മയോടും, ഐ ഡു നോട്ടെന്നു പറയരുതുട്ടോ “ എന്നു പറഞ്ഞു കൊടുക്കുമ്പോള്‍ “ഐ ഡു നോട്ട് വാണ്ട് റ്റു ഗുഡ് ഗേള്‍” എന്നു ഹാന തിരിച്ചടിക്കും.

പക്ഷേ, എനിക്കുറപ്പുണ്ട്, 3 മാസം കഴിഞ്ഞീ പോസ്റ്റെടുത്തു വായിക്കുമ്പോള്‍, ഞാന്‍ തന്നെ ഓര്‍ക്കും..”ഹൌ..ഇങ്ങനൊരു കുറുമ്പും ഉണ്ടാരുന്നല്ലോ, എന്റെ കള്ളിപ്പെണ്ണിനെന്ന്.

ഹാനേടെ ഐ ഡു നോട്ട് രാക്ഷസന്‍
ഈ കുടത്തില്‍ നിന്നു കൂടെക്കൂടിയതാണെന്നാ പപ്പാടെ കണ്ടുപിടുത്തം. ശരിയാകാനാണു സാധ്യത. ഒന്നൊന്നര മാസം മുന്‍പു ദിവസം അഞ്ചു പ്രാവശ്യമെങ്കിലും സുകൃതജപം മാതിരി, ആ ബുക്കു വായിപ്പിക്കുമായിരുന്നു. എന്തായാലും, അതിനവസാനം ഡുനോട്ട് ലൈക്ക് എല്ലാം ഐ ഡു ലൈക്ക് ആയിമാറുന്നുണ്ട്.

“അയ്യേ, ഇതെന്താ പാന്റി മാത്രമിട്ടു നടക്കുന്നേ ? ഷേയ്മാവില്ലേ ഹാനയ്ക്ക് ? ഉടുപ്പെടുത്തിട്ടേ”

“ഐ ഡു നോട്ട് ലൈക്ക് ഉടുപ്പ്”

“തന്നെ ഉടുപ്പെടുത്തിട്ടാലേ..... പപ്പ ആന്‍‌ഡ് മമ്മ വില്‍ ബി പ്രൌഡ് ഓഫ് ഹാനക്കുട്ടി. നോക്കട്ടെ , തന്നെ ഇടാന്‍ പഠിച്ചോന്ന്..”

“ ഐ ഡു നോട്ട് വാണ്ട് പപ്പാ ആന്‍‌ഡ് മമ്മാ പ്രൌഡ് ”

“മമ്മേടേ ചക്കരമുത്തല്ലേടാ, ഒന്നെടുത്തിട്ടേടാ.”

“ഐ ഡു നോട്ട് മമ്മേടേ ചക്കരമുത്ത് ....” :)

Labels: , , , , , ,